13.പിയെറ്റാ - മൈക്കെല്‍ ഏഞ്ചെലോയുടെ അനശ്വര ശില്‍പ്പം

 ശാന്തം, സുന്ദരം, വേദനാജനകം, അത്യപൂര്‍വം ഇങ്ങനെ  എന്തൊക്കെ  വിശേഷണങ്ങളാണ്  ഈ അതുല്യ ശില്‍പ്പത്തിനു ആള്‍ക്കാര്‍  കൊടുത്തത്, കൊടുത്തു കൊണ്ടിരിക്കുന്നത് കേട്ടു തന്നെ  അറിയണം. 1497  ല്‍ മൈക്കല്‍ ആഞ്ചെലോ  എന്ന  ചെറുപ്പക്കാരനായ  ശില്‍പ്പി അറിയപ്പെട്ടു  വരുന്നേ ഉണ്ടായിരുന്നുള്ളു.  അയാളെ  ഫ്രെഞ്ചുകാരനായ  കര്‍ദ്ദിനാള്‍ ജീന്‍ ഡെ ബിലേറസ് ലഗ്രാലസ് റോമില്‍   ഉള്ളതിലേറ്റവും  ഭംഗിയുള്ള , ഇതുവരെ  ആരും ഉണ്ടാക്കാത്ത തരത്തിലുള്ള ഒരു ശില്‍പ്പം ഉണ്ടാക്കാന്‍  നിയോഗിച്ചു. ഭാവിയില്‍ സെന്‍റ് പീറ്റേറ്സ് ബസിലിക്കയില്‍ കര്‍ദ്ദിനാളിന്‍റെ  ശവ കുടീരത്തിനു അലങ്കാരമായി  വെക്കാന്‍  ആയിരുന്നു  അത്. കര്‍ദ്ദിനാളിന്‍റെ  ആജ്ഞ  അനുസരിക്കുക  മാത്രമല്ല മൈക്കേല്‍  ചെയ്തത്, അതിന്‍റെ  പല  മടങ്ങ്  ഭംഗിയുള്ള  ശില്‍പ്പം   ഉണ്ടാക്കുകയാണ്  ചെയ്തത്.

ഒരു  പ്രത്യേകതരം മാര്‍ബിളിന്‍റെ    ഒരൊറ്റ    കഷണത്തില്‍   നിന്നാണ് ഈ ശില്‍പ്പം ഉണ്ടാക്കിയത്. മൈക്കേല്‍  തന്നെ  പറയുമായിരുന്നു  ഇത്രയും  നല്ല  ഒരു മാര്‍ബിള്‍ കഷണം   കിട്ടിയത്  അത്ഭുതം  തന്നെ. ആ മാര്‍ബിളിനകത്തു   തന്നെ    ശില്‍പ്പം ഒളീച്ചിരിക്കുന്നുണ്ടായിരുന്നു, എന്‍റെ  ജോലി  അനാവശ്യമായി   ആ ശില്‍പ്പത്തിനു  ചുറ്റുമുള്ള       മാര്‍ബിള്‍  കൊത്തി  മാറ്റി   ആ ശില്‍പത്തിനെ പുറത്ത്  കൊണ്ട് വരുക എന്നത്  മാത്രം ആയിരുന്നു. ആ ശില്‍പ്പത്തിന്   മൈക്കേല്‍  ആഞ്ചെലോ  കൊടുത്ത  പേരാണ്  പിയെറ്റാ.  പിയെറ്റാ  എന്ന വാക്കിന് അനുകമ്പ  എന്നോ സഹതാപം  എന്നോ ഒക്കെയാണ്  അര്‍ത്ഥം. കുരിശില്‍  നിന്നിറക്കിയ  യേശുവിന്‍റെ  മൃതദേഹം കന്യാ മറിയത്തിന്‍റെ  മടിയില്‍   കിടത്തിയിരിക്കുന്ന  രീതിയില്‍  ആണ് ഈ ശില്‍പ്പം ഉണ്ടാക്കിയിരിക്കുന്നത്. മേരി  വേദനയോടെ യേശുവിന്‍റെ  ദേഹത്തേക്ക് നോക്കിയിരിക്കുന്നു. മൈക്കേല്‍  ആഞ്ചെലോ നല്ലൊരു വിശ്വാസിയും   ഭക്തനും ആയിരുന്നു, അചഞ്ചലമായ  വിശ്വാസത്തില്‍  നിന്നും  സ്നേഹാദരങ്ങളില്‍  നിന്നും  ഉദിച്ച  കലാസൃഷ്ടിയാണിതെന്നതില്‍  യാതൊരു സംശയവുംമില്ല.

പിയെറ്റാ  എന്ന  യേശുവിന്‍റെയും  മേരിയുടെയും ശില്‍പ്പം അത്ര  പുതിയതൊന്നും ആയിരുന്നില്ല. ജര്‍മ്മനിയിലും ഫ്രാന്‍സിലും  ഒക്കെ  ഇതു പോലെയുള്ള  ശില്‍പ്പങ്ങള്‍ മുമ്പും  ഉണ്ടായിരുന്നു. എന്നാല്‍  മൈക്കേല്‍ ആഞ്ചെലോയുടെ    പ്രതിമയുടെ സങ്കല്‍പ്പവും സാക്ഷാല്‍ക്കാരവും അദ്യുതീയമായിരുന്നു  എന്നതാണ്  പ്രത്യേകത. സ്വാഭാവികതയും നവോത്ഥാന  കലാരീതിയും അപൂര്‍വ സൌന്ദര്യ സങ്കല്‍പ്പവും   സമഞ്ജസമായി ഏകോപ്പിപ്പിച്ചു. ഈ  വൈവിധ്യമാണ്  മൈക്കെല്‍  ആഞ്ചെലോയുടെ  പിയെറ്റായെ എന്നും അതുല്യം  ആക്കിയത്.

അഞ്ചടി എട്ടിഞ്ച്  ഉയരമുള്ള  മേരിയുടെയും യേശുവിന്‍റെയും കൂടിയുള്ള പ്രതിമ ഒരൊറ്റ   മാര്‍ബിള്‍ ശിലയില്‍  ഒന്നിച്ചാണ്  നിര്‍മ്മിച്ചിരിക്കുന്നത്. ഇവ  ഒരു പിരമിഡിന്‍റെ ആകൃതിയില്‍  ആണ്  സന്നിവേശിപ്പിച്ചിരിക്കുന്നത്. അതിന്‍റെ അത്യുന്നത  അഗ്രം മേരിയുടെ ശിരസ്സിന്‍റെ  ഉയര്‍ന്ന ഭാഗവും ആയിട്ട്. ഈ  പിരമിഡ് ആകൃതി  മറ്റു  നവോത്ഥാന  രീതികളിലും  ഡാ വിഞ്ചിയെ  പോലെയുള്ള  ശില്‍പ്പികള്‍ ഉപയോഗിച്ചിരുന്നുവത്രെ. ഒറ്റ നോട്ടത്തില്‍  രണ്ട് രൂപങ്ങളും വലിപ്പത്തില്‍  ആനുപാതികമല്ല. ഇരിക്കുന്ന  മേരിയുടെ  തല ശരീരത്തെ  അപേക്ഷിച്ച്   താരതമ്യേനെ  ചെറുതാണ്.  ശരീരം  മുഴുവന്‍  മടക്കുകളുള്ള  വസ്ത്രത്തില്‍  പൊതിഞ്ഞാണ്  കാണപ്പെടുന്നത്, ഉടുപ്പ്   അസാധാരണ  വലിപ്പം ഉള്ളതായി  തോന്നും.  അകത്തി വെച്ച  മേരിയുടെ  കാലുകള്‍ വസ്ത്രത്തിന്‍റെ  മടക്കുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു.  മടിയില്‍   യേശുവിന്‍റെ  താരതമ്യേനെ ചെറിയ ശരീരം ചേര്‍ത്തു വെച്ചിരിക്കുന്നു. മേരി നില്‍ക്കുകയായിരുന്നു എങ്കില്‍  മേരി   യേശൂവിന്‍റെ  രൂപത്തിനു മുകളില്‍ വളരെ   വലുതായി തോന്നുമായിരുന്നു. മൈക്കെല്‍ ആഞ്ചെലൊ   രണ്ട്  പേരുടെയും  ശരീരം  ആനുപാതികം അല്ലാതെ ഉണ്ടാക്കിയത്   ഒരു  പുരുഷന്‍റെ  ശരീരം  ഒരു സ്ത്രീ തനിയെ  താങ്ങി നില്‍ക്കുന്നതില്‍ ഉള്ള ബുദ്ധിമുട്ട് ഓര്‍മ്മിച്ചു കൊണ്ടാവാം . ഇതും   നവോത്ഥാന   കലാരീതിയില്‍  അനുവദനീയമായിരുന്നു.   

എന്താണ്  മൈക്കേല്‍ ആഞ്ചെലോയുടെ പിയെറ്റായുടെ സവിശേഷതകള്‍ ?

ഒന്നാമതായി   മേരിയുടെ ശരീരം   മുഖം   മുതല്‍  പാദം  വരെ  മൂടുന്ന  വസ്ത്രത്തിലെ  അസംഖ്യം  മടക്കുകള്‍ ആണ്.  വസ്ത്രത്തിന്‍റെ   ഉപരിഭാഗം അവരുടെ  തലയുടെ  മുകള്‍ ഭാഗം വരെ നെറ്റിയിലേക്ക്  അല്‍പ്പം ഇറങ്ങുന്നതു വരെയുണ്ട്. ചുറ്റുമുള്ള വസ്ത്രത്തിന്‍റെ  ഒരു ഭാഗം അവരുടെ  വലത്തുതോളില്‍കൂടി ഇറങ്ങി   കാല്‍ഭാഗത്തുള്ള അസംഖ്യം  മടക്കുകളില്‍ ലയിക്കുന്നു. കാല്‍ മുട്ടുകള്‍ മുതല്‍ പാദം വരെയുള്ള  വസ്ത്രം ഒഴുകി വീഴുതുന്നതു പോലെ തോന്നുന്നു. ഇതൊക്കെ   കൊണ്ട്   ആകെക്കൂടി   അവരുടെ മേലുടുപ്പും വസ്ത്രവും മടക്കുകളും ചുരുക്കുകളും  കൊണ്ട് സാധാരണ  വസ്ത്രം പോലെ  തന്നെ  തോന്നിക്കുന്നു.  മൈക്കെല്‍ ആഞ്ചെലോയുടെ   നിഷ്കൃഷ്ടമായ ശ്രദ്ധ   ഇതില്‍ ഒരോ   മില്ലിമീറ്ററിലും  ദൃശ്യ മാണ്. മേരിയുടെ  തലമുടി, ചര്‍മ്മം , വസ്ത്രത്തിന്‍റെ  വിന്യാസം  എന്നിവയാണ്  പിയെറ്റായെ   ഇത്ര  ഭംഗിയുള്ളതും  അപൂര്‍വവും  ആക്കുന്നത്. 

മൈക്കെല്‍  ആഞ്ചെലോയുടെ അത്യധികം  ശ്റദ്ധാപൂര്‍വമായ    ശില്‍പ്പത്തിന്‍റെ വിന്യാസം  അദ്ദേഹത്തിന്‍റെ   ചാതുര്യം   വിളിച്ചു   പറയുന്നു.   പ്രതിമയുടെ  മുഖത്തെ  വികാര   പ്രകടനം  പോലും സ്വാഭാവികമായ  രീതിയില്‍ അമ്മയും മകനും തമ്മില്‍  വേദനയും സഹാനുഭൂതിയും അനുകമ്പയും   കാണിക്കുന്നു. അവര്‍ തമ്മില്‍ ഉള്ള  മഹത്തായ സ്നേഹ വാത്സല്യത്തിന്‍റെയും വേദനയുടെയും ബഹിര്‍സ്ഫുരണം മടിയില്‍ കിടക്കുന്ന യേശൂവിലേക്ക് പ്രവഹിക്കുന്നതായി തോന്നും. കുരീശില്‍  തീവ്രവേദന  അനുഭവിച്ചതിന്‍റെ യാതൊരു  ലക്ഷണവും   ശരീരത്തില്‍ കാണുന്നില്ല എന്നതും ആശ്വാസകരമാണ്. കയ്യിലും കാലിലും  കുരിശില്‍    തറച്ചതു  കൊണ്ടുള്ള  മുറിവുകള്‍   നിസ്സാരമാണ്,.  ശാന്തമായി  നിര്‍വൃതിയില്‍   ലയിച്ച പോലെയാണ്   യേശു,  മാതാവിന്‍റെ  മടിയില്‍   കിടക്കുന്നത്. യേശുവിന്‍റെ  ശരീരം താങ്ങുന്ന മാതാവിന്‍റെ   വലതു  കൈ  മകന്‍റെ ശരീരത്തില്‍  നേരിട്ട് സ്പര്‍ശിക്കുന്നു പോലുമില്ല. മാതാവിന്‍റെ  വസ്ത്രത്തിനു   പുറത്തു കൂടിയാണ്  കൈ ചുറ്റുന്നത്. ദൈവപുത്രത്തിന്‍റെ   ശരീരത്തിന്‍റെ  പവിത്രത  നില നിര്‍ത്തിക്കൊണ്ട് തന്നെ. ദുഖാര്‍ത്തയായ   മേരിയും   ശാന്തയായി   തന്നെ കാണപ്പെടുന്നു. ചുരുക്കത്തില്‍  സാഹചര്യങ്ങള്‍  എത്ര  വേദനാജനകമാണെങ്കിലും രണ്ട്  രൂപങ്ങളും ദൈവത്തിന്‍റെ കാരുണ്യം മൂലം ശാന്തമായി പരമകാരുണികനില്‍  സ്വയം  അര്‍പ്പിച്ചതു  പോലെയാണ്  കാണപ്പെടുന്നത്.  

വിമര്‍ശനവും   സ്വീകാര്യതയും

മൈക്കേല്‍ ഏഞ്ചെലൊയുടെ   വിമര്‍ശകര്‍   പ്രധാനമായും   മേരി  മാതാവിനെ  വളര്‍ന്നു വലുതായ   മകനെക്കാള്‍ ചെറുപ്പമായി   കാണിച്ചതിലാണ് കുറ്റം കണ്ടെത്തിയത്.  ശില്‍പ്പിപറഞ്ഞു  മേരി   കന്യകയായിരുന്നു അതുകൊണ്ട്  അവര്‍   പ്രായം കൂടിയാലും   കന്യകയുടെ  പരിശുദ്ധി   നിലനിര്‍ത്തുന്നു എന്നു പറഞ്ഞു  തന്‍റെ  ചിത്രീകരണം ന്യായീകരിച്ചു.  .മൈക്കേല്‍  ഡാന്തെയുടെ   ഡിവൈന്‍ കോമഡിയുടെ   ആരാധകനായിരുന്നു അദ്ദേഹം.   ജീസസൂം മേരിയും ദൈവവും  അടങ്ങിയ  പരിശുദ്ധത്രയത്തിന്‍റെ ഭാഗം ആയിരുന്നു എന്നും   അങ്ങനെ നോക്കുമ്പോള്‍   മേരി  യേശുവിന്‍റെ   മകള്‍  ആകുമെന്നും കൂട്ടിച്ചേറ്ത്തു. .  

പിയെറ്റാ  നിര്‍മ്മാണം പൂര്‍ത്തിയായി അനാച്ഛാച്ചാദനം   കഴിഞ്ഞ് അധിക നാള്‍ ആകുന്നതിനു മുമ്പ് തന്നെ     ശില്‍പ്പം പ്രശസ്തമായി. എല്ല്ലാവര്‍ക്കും  ഇതു  കാണണമെന്ന്   ആഗ്രഹമായി, വിമര്‍ശകര്‍ക്ക്   ഇതില്‍ എന്തെങ്കിലും  കുറ്റം കണ്ടു പിടിക്കാന്‍  കഴിയുമോ എന്നു നോക്കാനും ധൃതിയായി. മൈക്കെല്‍ ആഞ്ചെലോയുടെ ജീവചരിത്രം എഴുതിയ ജിയോര്‍ജിയൊ വസാരി  പറഞ്ഞത് ഇപ്രകാരമായിരുന്നു. ഒരു ആകൃതിയുമില്ലാത്ത കിടന്ന ഒരു മാര്‍ബീള്‍  ശിലാഖണ്ഡത്തില്‍ നിന്ന് ഇത്ര  പരിപൂര്‍ണമായ     ജീവനുള്ളതു  പോലെ ഒരു ശില്‍പ്പം ഉണ്ടാക്കിയത്   ഒരത്ഭുതം തന്നെ ആയിരുന്നു . അങ്ങനെ  പിയെറ്റാ   ലോകത്തിലേ  ഏറ്റവും  മെച്ചപ്പെട്ട  ഒരു ശില്‍പ്പമായി  അംഗീകരിക്കപ്പെട്ടു. 1964 ല്‍    വത്തിക്കാനില്‍ നിന്നും ന്യൂയോറ്ക്ക് ഫെയറിലേക്ക്   പിയെറ്റാ   കൊടുക്കുകയുണ്ടായി.   കണ്‍വേയര്‍  ബെല്‍റ്റില്‍   നിന്നും  അതു താഴെയിറക്കി   കാണുവാന്‍ ആയിരങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നു. ഫെയറിനു ശേഷം പിയെറ്റാ   വത്തിക്കക്കാനിലേക്ക്  മടക്കി കൊണ്ടു പൊന്നു. 

പിയെറ്റാ   നിര്‍മ്മിക്കാന്‍  മൈക്കെല്‍ ആഞ്ചെലോ കഷ്ടിച്ച്   രണ്ട്  വര്‍ഷം മാത്രമേ എടുത്തുള്ളു. ആദ്യം അത് കര്‍ദ്ദിനാളിന്‍റെ  ശവകുടീരം നില നിന്ന റോമന്‍ മ്യൂസിയത്തിലെ  ചാപ്പലായ സാന്‍റാ പെട്റോലിനായില്‍  ആയിരുന്നു സ്ഥപിച്ചത്. മൈക്കെല്‍   ആഞ്ചെലോ നിര്‍മ്മിച്ച  ശില്‍പ്പങ്ങളില്‍   ഇതില്‍ ഒന്നില്‍ മാത്രമേ  അദ്ദേഹം തന്‍റെ  പേര്‍  എഴുതി ചേറ്ത്തുള്ളു  എന്നതും ഒരു പ്രത്യേകത  തന്നെ. മാതാവിന്‍റെ  ഹ്രുദയഭാഗത്ത്  കുറുകെ നീളത്തില്‍ അദ്ദേഹത്തിന്‍റെ  പൂര്‍ണമായ  പേര്‍ എഴുതി  ചേറ്ത്തിരുന്നു. ഇതില്‍  അദ്ദേഹത്തിനു   കുറ്റ  ബോധം  തോന്നി പിന്നീട് ഉണ്ടാക്കിയ  ശില്‍പ്പങ്ങളില്‍ ഒന്നും  അദ്ദേഹം   തന്‍റെ  പേര്‍ എഴുതുകയുണ്ടായില്ല.

അവലംബം

1.  https://www.michelangelo.net/pieta/?utm_content=cmp-true

2.    https://en.wikipedia.org/wiki/Piet%C3%A0_(Michelangelo)

3.    https://youtu.be/9YlLf8OmQag





Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി