12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി

 

മൈക്കേല്‍ ആഞ്ചെലോയുടെ   പിയെറ്റാ  എന്ന  അത്യപൂര്‍വ ശില്‍പ്പത്തെപ്പറ്റി  കഴിഞ്ഞ   ലക്കത്തില്‍  ഇവിടെ വിശദീകരിക്കുകയുണ്ടായി. ഈ ശില്‍പ്പം ഇപ്പോള്‍  സെന്‍റ് പീറ്റെര്‍സ്  ബസിലിക്കായില്‍   ആണുള്ളത്. ഇതു  പോലെ തന്നെ  പ്രശസ്തവും  മനോഹരവുമായ  മറ്റൊരു  സൃഷ്ടിയാണ്  ആദാമിന്‍റെ  സൃഷ്ടി. പിയെറ്റാ  ഒറ്റ  മാര്‍ബിളില്‍  നിന്ന്   കടഞ്ഞെടുത്തപ്പോള്‍   ആദാമിന്‍റെ  സൃഷ്ടി സിസ്റ്റൈന്‍   ചാപ്പലിലെ  മേല്‍ച്ചുവരിലെ   ഒരു ചുവര്‍  ചിത്രമാകുന്നു.   നമുക്ക്  ഇതിന്‍റെ   പ്രത്യേകതകള്‍  എന്തൊക്കെ ആണെന്ന്   ശ്റദ്ധിക്കാം .

സിസ്റ്റയിന്‍ ചാപ്പലില്‍ മേല്‍ത്തട്ടിന്‍റെ  കേന്ദ്രത്തില്‍  ഹവ്വായുടെ  സൃഷ്ടിയുടെ  അടുത്തു തന്നെ   ആണ്  ഈ ചിത്രവും വരച്ചിരിക്കുന്നത്. മനുഷ്യന്‍റെ  സൃഷ്ടിയെപ്പറ്റി  അതിനു  മുമ്പും പിമ്പും  ഉണ്ടായിട്ടുള്ള  മറ്റു  ചിത്രങ്ങളെക്കാള്‍ കുറെയധികം  വ്യത്യ്സ്തമാണിത്. .  ചിത്രത്തില്‍  വലതു ഭാഗത്തായി   ദൈവവും മാലാഖമാരും   ഇടത്തു ഭാഗത്തായി    ആദാമും ആയിട്ടാണ്  ചിത്രീകരിച്ചിരിക്കുന്നത്. ദൈവം   ശരീരം മിക്കവാറും  മറയ്ക്കുന്ന  ഒരു അങ്ക വസ്ത്രത്തിനുള്ളില്‍ ആണ്  കാണപ്പെടുന്നത്. ദൈവത്തിന്‍റെ   രൂപത്തിനു ചുറ്റും  ചിറകുകളില്ലാതെ   പറക്കുന്ന  മാലാഖമാരാണുള്ളത്. നരച്ച മുടിയും താടിയും ഉള്ള  പ്രായം കൂടിയ  എന്നാല്‍  നല്ല  അരോഗദൃഢഗാത്രനായ ഒരാളായിട്ടാണ്  ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നത്.ഇതിനു   മുമ്പ് പലരും സൃഷ്ടിച്ചിരുന്ന  ദൈവത്തിന്‍റെ ചിത്രത്തില്‍   നിന്ന് വ്യത്യാസമുള്ളതായിരുന്നു  ഇത്.   രാജകീയമായ  ആടയാഭരണങ്ങള്‍  അണിഞ്ഞ  ഒരു  മഹാരാജാവിന്‍റെ  അഥവാ ചക്രവര്‍ത്തിയുടെ   രൂപം  ആയിരുന്നു  അതിനു മുമ്പ്   ചിത്രകാരന്മാര്‍   കൊടുത്തിരുന്നത്. അരക്കയ്യുള്ള   ഒരു   ഉടുപ്പുമാത്രമാണ്   മൈക്കെള്‍ ആഞ്ചെലൊ വരച്ച  ദൈവത്തിനുളളത്. കയ്യും കാലും   വ്യക്തമായി   പുറത്ത്   കാണാന്‍ കഴിയുന്ന വിധത്തില്‍. ഇത്   ദൈവത്തിന്‍റെ  മുമ്പുള്ളതിനേക്കാള്‍  മനുഷ്യര്‍ക്ക്  കുറെക്കൂടി   അടുത്തു  ചെന്ന്   പ്രാര്‍ത്ഥിക്കാന്‍   കഴിയുന്ന രീതിയില്‍ കൂടുതല്‍  ലളിതമാക്കുകയാണ്  ചെയ്തത്. അദൃശ്യനായി  അപ്രാപ്യനായ  ഒരു ദൈവം  അല്ല  എന്നു സാരം.

കയ്യും കാലും നിവര്‍ത്തി നീണ്ടു നിവര്‍ന്നു  കാണപ്പെടുന്ന  ദൈവത്തിന്‍റെ പോലെയല്ലാതെ വളഞ്ഞു  ചുരുങ്ങി   നില്‍ക്കുന്ന  രീതിയിലാണ്  ആദത്തിനെ  സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ  സ്പര്‍ശത്തിനു  പ്രതികരിക്കുന്നു എന്നു തോന്നും എങ്കിലും. ദൈവത്തിന്‍റെ   ആദാമിലേക്ക് നീണ്ട കരത്തിലെ  വിരലുകള്‍   ആദാമിന് ദൃഢമായി ഊര്‍ജ്ജം   കൊടുക്കുവാന്‍  തയ്യാറായി തന്നെയെന്ന് തോന്നും.  എന്നാല്‍   ആദാമിന്‍റെ കൈകള്‍   തളര്‍ന്നു  കിടക്കുന്നതു പോലെ  തോന്നുന്നു. ദൈവത്തിന്‍റെ   നീണ്ട വിരലില്‍ നിന്ന്   ആദാമിനു  മാത്രമല്ല  മനുഷ്യജാതിക്കു മുഴുവന്‍  ജീവന്‍  പ്രദാനം  ചെയ്യുന്നു   എന്നു  സങ്കല്‍പ്പിച്ചാല്‍   തെറ്റില്ല. അതു കൊണ്ട്  ഇവിടെ  ചിത്രീകരിച്ചിരിക്കുന്നത്  ആദിമ  മനുഷ്യനായ  ആദാമിനെ  മാത്രമല്ല  മനുഷ്യരാശിയെ   മുഴുവന്‍  ആണ്  എന്ന്  പറയാം. ആദാമിന്‍റെ ശരീരം ഉള്ളിലോട്ട്  വളഞ്ഞ രീതിയിലാണ്, ശരീരത്തില്‍  ആരോഗ്യമുള്ള  ശക്തമായ ദൃഢമായ  മാംസപേശികളും  മറ്റും   കാണാന്‍ കഴിയും. ചുരുക്കത്തില്‍   ദൈവം തന്‍റെ  തന്നെ  രൂപത്തില്‍   മനുഷ്യനെ സൃഷ്ടിച്ചു  എന്ന  വാക്യം  യാഥാര്‍ത്ഥ്യമായതു  പൊലെ . ഇത്  മൈക്കേല്‍  ആഞ്ചെലോയുടെ  ചിത്രത്തില്‍   വ്യക്തമാണ്.

മറ്റൊരു   ഉത്തരം  കിട്ടാന്‍  വിഷമമായ  ചോദ്യം   ദൈവത്തിന്‍റെ  കൂടെയുള്ള  മാലാഖമാരെപ്പറ്റിയാണ്. പ്രത്യേകിച്ചും  ദൈവത്തിന്‍റെ  ഒരു കയ്യുടെ  താഴെ  കാണുന്ന സ്ത്രീ രൂപത്തെ  കുറിച്ചു. ഈ സ്ത്രീ  ഭാവിയില്‍  ആദാമിന്‍റെ  പത്നി   ആകാനുള്ള ഹവ്വ ആണോ എനു സംശയിക്കാം , ആദാമിന്‍റെ  നട്ടെല്ലില്‍   നിന്നു  സൃഷ്ടിക്കുന്നതിനു   മുമ്പ്   കാത്തിരിക്കുന്ന  രീതിയില്‍. എന്നാല്‍  അടുത്ത കാലത്ത്   ഇത്   കന്യകാ  മാതാവിന്‍റെ  രൂപമാണ്  എന്നും ആള്‍ക്കാര്‍   പറഞ്ഞു വരുന്നു. ദൈവത്തിന്‍റെ ബഹുമാന്യമായ  സ്ഥാനത്തു തന്നെ അടുത്ത്   മാതാവിന്‍റെ  കുട്ടിയായ  യേശുവിനെയും   കൂടെ  കാണാമത്രെ.  ദൈവത്തിന്‍റെ  വിരലുകള്‍   ആ കുട്ടിയെ സ്പര്‍ശിക്കുന്നുണ്ട്. പള്ളിയില്‍ കുര്‍ബ്ബാനസമയത്ത്   വികാരിയച്ചന്മാര്‍ ദിവ്യബലി  അര്‍പ്പിക്കുമ്പൊള്‍  ഉപയോഗിക്കുന്ന  വിരലുകള്‍  തന്നെ. കത്തോലിക്കരുടെ  വിശ്വാസം അനുസരിച്ച് ദിവ്യബലിയര്‍പ്പിക്കുന്നത്  യേശുവിന്‍റെ  ശരീരം  ആണെന്ന്   സങ്കല്‍പ്പിച്ചു  കൊണ്ടാവുമ്പൊള്‍  ഇത്തരം  ഒരു വിശദീകരണം  സാധുവാണെന്നു  തോന്നുന്നു.  അതായത്   ആദാമിന്‍റെ  സൃഷ്ടി ഭാവിയില്‍  അയാളുടെ  പാപനിവൃത്തി  വരുത്തുവാന്‍   ദൈവപുത്രന്‍റെ  ജനനത്തിന്‍റെ   മുന്നോടി   ആയിട്ടാണെന്നും   കണക്കാക്കാം.   

അല്‍പ്പം ചരിത്രം

മൈക്കെല്‍  ആഞ്ചെലോ   സിസ്റ്റയിന്‍  ചാപ്പലിലെ  മേല്‍ചുവരില്‍ചിത്രങ്ങള്‍   വരച്ചത് 1508 1512  വരെയുള്ള  കാലഘട്ടത്തില്‍  ആയിരുന്നു.1505ല്‍ ആണ് പോപ്പ് ജുലിയസ് II   മൈക്കേല്‍  ആഞ്ചെലൊയെ   ഈ ചിത്രങ്ങള്‍ വരക്കാന്‍ ഏല്‍പ്പിച്ചത്.  അഞ്ചു കൊല്ലം കൊണ്ട്   40 പ്രതിമകളോടൊപ്പം പോപ്പിന്‍റെ ശവകുടീരം നിര്‍മ്മിക്കാന്‍  ആണ്  ആവശ്യപ്പെട്ടത്.  പോപ്പിന്‍റെ  പ്രൊത്സാഹനം ഉണ്ടായിരുന്നിട്ടും  മൈക്കേലിന്   തന്‍റെ  പണി തുടരുന്നതില്‍   പല  പ്രതിബന്ധങ്ങളും നേരിടേണ്ടി  വന്നു.ഏതാണ്ട് 40 വര്‍ഷം   ഈ ശവകുടീരത്തിനു വേണ്ടി  പണിയെടുത്തു എങ്കിലും  അത്  തൃപ്തികരമായി  പൂര്‍ത്തീകരിക്കാന്‍  അദ്ദേഹത്തിനു കഴിഞില്ല. ഈ  ശവകുടീരം ഇന്ന് വിങ്കോലിയിലെ സെന്‍റ്  പിയെറ്റ്റീവിന്‍റെ  പള്ളിയില്‍  ആണ്  ഉള്ളത്. അതിലെ ഏറ്റവും  പ്രശസ്തമായത്   1516ല്‍ പൂര്‍ത്തിയാക്കിയ മോസസിന്‍റെ രൂപം ആണ്.  ഇതില്‍  അറിയപ്പെടുന്ന  മറ്റുരണ്ട്  രൂപങ്ങള്‍   വഴക്കാളിയായ ഒരു   അടിമയുടെയും മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു  അടിമയുടെയും ആണ്.  ഇവ രണ്ടൂം  ഇന്ന്  പാരീസിലെ  ലൂവ്രെ  മ്യൂസിയത്തില്‍  ആണ്  ഉള്ളത്.

 

ഇതേ സമയത്ത്  തന്നെയാണ്  മൈക്കേല്‍ സിസ്റ്റൈന്‍ ചാപ്പലിലെ  മേല്‍തട്ടില്‍   ചിത്രം വരച്ചത്. അതിന് നാലു വര്‍ഷം (1508 1512)  എടുത്തു    അതേ സമയത്ത്   പോപ്പിന്‍റെ  കീഴില്‍   ജോലി ചെയ്തിരുന്ന ബ്രമാന്‍റെ  എന്ന ശില്‍പ്പി  മൈക്കേല്‍ ആഞ്ചെലൊയ്ക്ക് പോപ്പിന്‍റെ    കുടീരത്തിന്‍റെ   പണി കൊടുക്കുന്നതിനോട് എതൃപ്പു പ്രകടിപ്പിച്ചുവത്രെ. മൈക്കേലിനെ  വേറെ  ഏതെങ്കിലും  ജോലി  ഏല്‍പ്പിക്കാന്‍  പോപ്പിനോട് അയാള്‍   ആവശ്യപ്പെട്ടു.   

 

മൈക്കേല്‍  ആഞ്ചെലോക്ക് ആദ്യം  പോപ്പ് ആവശ്യപ്പെട്ടത് പന്ത്രണ്ട് അപ്പൊസ്തോലന്മാരുടെ  ചിത്രങ്ങള്‍ തൃകോണാകൃതിയില്‍  ഉള്ള  മേല്‍ത്തട്ടില്‍  ഉണ്ടാക്കാനായിരുന്നു. ബാക്കി ഭാഗം ഭംഗിയുള്ള  ആഭരണങ്ങളൊ മറ്റോ   വരക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  ശില്‍പ്പി പോപ്പിനോട്  എതു  ചിത്രം വരക്കണം എന്നതിനെപറ്റി   കുറച്ചു  കൂടി സ്വാതന്ത്ര്യം കിട്ടിയാല്‍ കൊള്ളാമെന്ന് അപേക്ഷിച്ചു. അങ്ങനെയാണ്     പോപ്പ് നിര്‍ദ്ദേശിച്ച  സ്ഥലത്ത്   ആദാമിന്‍റെ സൃഷ്ടിയും തുടര്‍ന്ന്  പതനവും  അടുത്ത്  വരച്ചത്. അതിനടുത്ത്  തന്നെ യേശുവിന്‍റെ  കുടൂംബചരിത്രവും  ആലേഖനം ചെയ്യപ്പെട്ടു. കത്തോലിക്ക  സഭയുടെ വിശ്വാസ പ്രമാണങ്ങളുടെ യഥാര്‍ത്ഥ  ചിത്രീകരണമായിരുന്നു   ഉദ്ദേശിച്ചിരുന്നത്.

 

ഈ ചിത്രങ്ങള്‍  എല്ലാം കൂടി  500  ച.മീ. വിസ്തൃതിയിലാണുള്ളത്.  ഒത്ത  നടുവില്‍  കേന്ദ്രഭാഗത്തായി ഉല്‍പ്പത്തി  പുസ്തകത്തിലെ ഒമ്പത്   ഖണ്ഡങ്ങള്‍  മൂന്നു  ഗണങ്ങളായി ചിത്രീകരിച്ചു. ദൈവം ഭൂമിയെ  സൃഷ്ടിച്ചത്, മനുഷ്യജാതിയെ സൃഷ്ടിച്ചത്, മനുഷ്യര്‍   പാപത്തിലേക്ക്  പതിച്ചത്  എന്നിങ്ങനെ  മൂന്നായി. അവസാനമായി നോവായുടെ കുടുംബം  ഉള്‍പ്പെട്ട  മനുഷ്യരുടെ  ചിത്രവും. തൂങ്ങി  കിടക്കുന്ന  ഭാഗത്ത്  യേശുവിന്‍റെ  ജനനം പ്രവചിച്ച 12 പുരുഷന്മാരുടെയും  സ്ത്രീകളുടെയും ഇസ്രെയേലിലെ ഏഴു  പ്രവാചകന്‍മാരുടെയും  അഞ്ചു സിബില്‍സുകളുടെയും ചിത്രങ്ങള്‍ ആയിരുന്നു. സിബില്‍സ് ഭാവി പ്രവചിക്കാന്‍  കഴിവുള്ള  സ്ത്രീകള്‍  ആയിരുന്നു.  

ഇതോടൊപ്പം   കൊടുത്ത  ചിത്രങ്ങള്‍  താഴെ  കൊടുക്കുന്ന  വെബ്സൈറ്റുകളില്‍   നിന്ന്  എടുത്തതാണ്. ഞങ്ങള്‍  അവിടെ  ചിലവഴിച്ച  ഏതാനും   മണിക്കൂറുകള്‍   കൊണ്ട്  വിശദമായ  ഈ ചിത്രങ്ങള്‍  എടുക്കാന്‍   വിഷമം   ആണെന്ന്  പ്രത്യേകം   പറയേണ്ടതില്ലല്ലൊ, ചിത്രം  പൂര്‍ണമായും   ഭാഗങ്ങള്‍   വലുതാക്കിയും  കൊടുത്തിട്ടുണ്ട്.  

 

അവലംബം

1.     https://en.wikipedia.org/wiki/The_Creation_of_Adam

2.   https://www.michelangelo.net/creation-of-adam/

3.   https://www.thesistinechapel.org/the-creation-of-adam








 

.

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍